Main pages

Surah Al-Munafiqoon ( The Hypocrites )

Malayalam Karakunnu & Elayavoor

Surah Al-Munafiqoon ( The Hypocrites ) - Aya count 11

إِذَا جَآءَكَ ٱلْمُنَٰفِقُونَ قَالُواْ نَشْهَدُ إِنَّكَ لَرَسُولُ ٱللَّهِ ۗ وَٱللَّهُ يَعْلَمُ إِنَّكَ لَرَسُولُهُۥ وَٱللَّهُ يَشْهَدُ إِنَّ ٱلْمُنَٰفِقِينَ لَكَٰذِبُونَ ﴿١﴾

കപടവിശ്വാസികള്‍ നിന്റെ അടുത്തുവന്നാല്‍ അവര്‍ പറയും: \"തീര്‍ച്ചയായും അങ്ങ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.” അല്ലാഹുവിന്നറിയാം, നിശ്ചയമായും നീ അവന്റെ ദൂതനാണെന്ന്. കപടവിശ്വാസികള്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവും സാക്ഷ്യം വഹിക്കുന്നു.

ٱتَّخَذُوٓاْ أَيْمَٰنَهُمْ جُنَّةًۭ فَصَدُّواْ عَن سَبِيلِ ٱللَّهِ ۚ إِنَّهُمْ سَآءَ مَا كَانُواْ يَعْمَلُونَ ﴿٢﴾

അവര്‍ തങ്ങളുടെ ശപഥങ്ങളെ പരിചയാക്കുകയാണ്. 1 അങ്ങനെ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ നീചം തന്നെ.

ذَٰلِكَ بِأَنَّهُمْ ءَامَنُواْ ثُمَّ كَفَرُواْ فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ ﴿٣﴾

അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നെ അവിശ്വസിക്കുകയും ചെയ്തതിന്റെ ഫലമാണത്. അങ്ങനെ അവരുടെ ഹൃദയങ്ങള്‍ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവര്‍ക്കൊന്നും തിരിച്ചറിയാനാവുന്നില്ല.

۞ وَإِذَا رَأَيْتَهُمْ تُعْجِبُكَ أَجْسَامُهُمْ ۖ وَإِن يَقُولُواْ تَسْمَعْ لِقَوْلِهِمْ ۖ كَأَنَّهُمْ خُشُبٌۭ مُّسَنَّدَةٌۭ ۖ يَحْسَبُونَ كُلَّ صَيْحَةٍ عَلَيْهِمْ ۚ هُمُ ٱلْعَدُوُّ فَٱحْذَرْهُمْ ۚ قَٰتَلَهُمُ ٱللَّهُ ۖ أَنَّىٰ يُؤْفَكُونَ ﴿٤﴾

നീ അവരെ കണ്ടാല്‍ അവരുടെ ആകാരം നിന്നെ വിസ്മയഭരിതനാക്കും. അവര്‍ സംസാരിച്ചാലോ അവരുടെ വാക്കുകള്‍ നീ കേട്ടിരുന്നുപോകും. ചാരിവെച്ച മരത്തടികള്‍ പോലെയാണ് അവര്‍. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ കരുതുന്നു. അവര്‍ തന്നെയാണ് ശത്രു. അവരെ സൂക്ഷിക്കുക. അല്ലാഹു അവരെ തുലക്കട്ടെ. എവിടേക്കാണവര്‍ വഴിതെറ്റിപ്പോകുന്നത്?

وَإِذَا قِيلَ لَهُمْ تَعَالَوْاْ يَسْتَغْفِرْ لَكُمْ رَسُولُ ٱللَّهِ لَوَّوْاْ رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ ﴿٥﴾

“വരിക, ദൈവദൂതന്‍ നിങ്ങളുടെ പാപമോചനത്തിനായി പ്രാര്‍ഥിച്ചുകൊള്ളു”മെന്ന് പറഞ്ഞാല്‍ അവര്‍ തങ്ങളുടെ തല തിരിച്ചുകളയും. അഹങ്കാരപൂര്‍വം അവര്‍ വരാന്‍ വിസമ്മതിക്കുന്നതായി നിനക്കു കാണാം.

سَوَآءٌ عَلَيْهِمْ أَسْتَغْفَرْتَ لَهُمْ أَمْ لَمْ تَسْتَغْفِرْ لَهُمْ لَن يَغْفِرَ ٱللَّهُ لَهُمْ ۚ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ ﴿٦﴾

നീ അവരുടെ പാപമോചനത്തിന് പ്രാര്‍ഥിക്കുന്നതും പ്രാര്‍ഥിക്കാതിരിക്കുന്നതും അവരെ സംബന്ധിച്ചേടത്തോളം സമമാണ്. അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അധര്‍മികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

هُمُ ٱلَّذِينَ يَقُولُونَ لَا تُنفِقُواْ عَلَىٰ مَنْ عِندَ رَسُولِ ٱللَّهِ حَتَّىٰ يَنفَضُّواْ ۗ وَلِلَّهِ خَزَآئِنُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَلَٰكِنَّ ٱلْمُنَٰفِقِينَ لَا يَفْقَهُونَ ﴿٧﴾

ദൈവദൂതന്റെ കൂടെയുള്ളവര്‍ക്ക്, അവരദ്ദേഹത്തെ വിട്ടുപിരിയും വരെ, നിങ്ങളൊന്നും ചെലവഴിക്കരുത് എന്ന് പറയുന്നവരാണല്ലോ അവര്‍. എന്നാല്‍ ആകാശഭൂമികളുടെ ഖജനാവുകള്‍ അല്ലാഹുവിന്റേതാണ്. പക്ഷേ, കപട വിശ്വാസികള്‍ ഇത് മനസ്സിലാക്കുന്നില്ല.

يَقُولُونَ لَئِن رَّجَعْنَآ إِلَى ٱلْمَدِينَةِ لَيُخْرِجَنَّ ٱلْأَعَزُّ مِنْهَا ٱلْأَذَلَّ ۚ وَلِلَّهِ ٱلْعِزَّةُ وَلِرَسُولِهِۦ وَلِلْمُؤْمِنِينَ وَلَٰكِنَّ ٱلْمُنَٰفِقِينَ لَا يَعْلَمُونَ ﴿٨﴾

അവര്‍ പറയുന്നു: \"ഞങ്ങള്‍ മദീനയില്‍ തിരിച്ചെത്തിയാല്‍ അവിടെ നിന്ന് പ്രതാപികള്‍ പതിതരെ പുറംതള്ളുകതന്നെ ചെയ്യും.” എന്നാല്‍ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാണ്. പക്ഷേ, കപടവിശ്വാസികള്‍ അതറിയുന്നില്ല.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُلْهِكُمْ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُمْ عَن ذِكْرِ ٱللَّهِ ۚ وَمَن يَفْعَلْ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلْخَٰسِرُونَ ﴿٩﴾

വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍.

وَأَنفِقُواْ مِن مَّا رَزَقْنَٰكُم مِّن قَبْلِ أَن يَأْتِىَ أَحَدَكُمُ ٱلْمَوْتُ فَيَقُولَ رَبِّ لَوْلَآ أَخَّرْتَنِىٓ إِلَىٰٓ أَجَلٍۢ قَرِيبٍۢ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّٰلِحِينَ ﴿١٠﴾

മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴ 2വന്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം.

وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا ۚ وَٱللَّهُ خَبِيرٌۢ بِمَا تَعْمَلُونَ ﴿١١﴾

അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.